“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

November 15, 2010

ഞാനാരാണെന്ന് തനിക്കറിയില്ലെങ്കിൽ???

   ഹൈസ്ക്കൂൾ വരാന്തയിലൂടെ ഹെഡ്‌മിസ്ട്രസ് ആയ ഞാൻ നടക്കുകയാണ്,
                     ‘എല്ലാദിവസവും ക്ലാസ്സ് നടന്നുകൊണ്ടിരിക്കെ, ഒരു തവണയെങ്കിലും ‘എച്ച്.എം’ ക്ലാസ്സുകൾക്ക് മുന്നിലൂടെ ചുറ്റി നടക്കേണ്ടതാണ്’, എന്ന് വർഷങ്ങൾക്ക് മുൻപ് തലശ്ശേരിയിലുള്ള ഗവ. ട്രെയിനിംഗ് കോളേജിൽ‌വെച്ച്, ബി.എഡ്. ട്രെയിനിംഗ് സമയത്ത്, ഞങ്ങളുടെ പ്രൊഫസർ ‘ജി.പി. കൃഷ്ണപ്പിള്ള സാർ’ പറഞ്ഞതാണ്. അന്ന് അദ്ദേഹം പറഞ്ഞ കാര്യം അതേപടി അനുസരിക്കാനുള്ള യോഗം എനിക്ക് ലഭിച്ചത്, അദ്ധ്യാപന സർവ്വീസിന്റെ അവസാനകാലത്തുള്ള വെറും പത്ത് മാസത്തിനിടയിലാണ്. അതായത് ജൂൺ ഒന്നിന് എച്ച്.എം. ആയി കസേരയിലിരുന്ന ഞാൻ പത്ത് മാസത്തെ അടിപൊളി ഭരണത്തിനു ശേഷം, മാർച്ച് മുപ്പത്തിഒന്നിന് എഴുന്നേറ്റ് പോകുന്ന,,, ആ ഇടവേളയിൽ.
(അടിപൊളി എന്ന് പറയാൻ കാരണം, ‘കഴിഞ്ഞവർഷത്തെ SSLC വിജയശതമാന കാര്യത്തിൽ ജില്ലയിൽ ഏറ്റവും പിന്നിലുള്ള (50%) ആ വിദ്യാലയത്തിൽ, എന്റെ പരിശ്രമം‌കൊണ്ട്100% വിജയം ഉണ്ടാക്കണം’ എന്നാണ് കണ്ണൂരിലെ വിദ്യാഭ്യാസ ഉപഡയറക്റ്റർ പറഞ്ഞത്. 100 ആയിട്ടില്ലെങ്കിലും 96 ശതമാനത്തിൽ എത്തിച്ചിട്ടാണ് ഞാൻ ഇറങ്ങിയത് എന്നൊരു സംതൃപ്തി എനിക്കുണ്ട്)

                     സ്ക്കൂൾ ഓഫീസിൽ നിന്ന് നേരെ അപ്‌സ്റ്റേയറിലേക്ക് കയറി ഇടത്തോട്ട് തിരിഞ്ഞ് ഒൻപതാം‌ക്ലാസ്സുകളും വലത്തോട്ട് തിരിഞ്ഞ് എട്ടാം‌ക്ലാസ്സുകളും ഒപ്പം തൊട്ടടുത്ത റോഡും വീടും ചായപ്പീടികയും ദർശിച്ചുകൊണ്ട്, വരാന്തയിലൂടെ നടന്നതിനുശേഷം ഞാൻ താഴോട്ടിറങ്ങി. പിന്നെ പത്താം ക്ലാസ്സുകൾ പിന്നിട്ട് ലൈബ്രറിയിൽ കടന്ന് ലൈബ്രേറിയനായ ഡ്രോയിംഗ് മാസ്റ്റർ വരച്ച ചിത്രങ്ങളെല്ലാം നോക്കിയശേഷം തിരികെ നടന്ന് ഓഫീസ്, സ്മാർട്ട് റൂം, ‘കെമിസ്ട്രി ബയോളജി ഐ.ടി’ ലബോററ്ററികൾ, പിന്നിട്ട്; ഗെയിറ്റിനു സമീപം റോഡരികിലുള്ള ഫിസിക്സ് ലാബിന്റെ അടഞ്ഞ വാതിലിനു സമീപം ഞാൻ നിന്നു. പിന്നെ മൊബൈൽ ഓൺ ചെയ്യാൻ തുടങ്ങി; കാരണം?
കാരണം അത് തന്നെ,,
എന്റെ ഐഡിയ നേരാം‌വണ്ണം റെയിഞ്ചിൽ കുടുങ്ങുന്നത് ആ ഒരു സ്ഥലത്ത് മാത്രമാണ്. അവിടെ നിന്ന് വിളിക്കേണ്ടവരെയൊക്കെ ഓഫീസ് ചെലവിലല്ലാതെ, സ്വന്തം പണം കൊടുത്ത് വിളിക്കാം, മറ്റാരും കേൾക്കുകയും ഇല്ല.

                      ഐഡിയ നമ്പർ എടുത്ത്, ഓക്കെ ക്ലിക്കുന്നതിന് മുൻപ് ഗെയിറ്റ് കടന്ന് ഒരാൾ വന്നു, ഏതാണ്ട് ഇരുപത് വയസ്സ് തോന്നിക്കുന്ന ഡീസന്റ് പയ്യൻ. ഏതാനും കടലാസുകളുമായി നടന്നുവരുന്നവൻ എന്നെക്കണ്ട ഉടനെ അടുത്ത്‌വന്ന് ചോദിച്ചു,
“ഹെഡ്‌ടീച്ചറുണ്ടോ?”
“ഉണ്ടല്ലോ, എന്താ വേണ്ടത്?”
“അത് നിങ്ങളറിയണ്ട ആവശ്യമില്ല; എനിക്ക് ഹെഡ്ടീച്ചറെയാണ് കാണേണ്ടത്”
കൂടുതൽ കേൾക്കാൻ നിൽക്കാതെ അവൻ ഓഫീസിനുനേരെ നടക്കുന്നതു കണ്ടപ്പോൾ എന്റെയുള്ളിൽ ചിരിവന്നു. ‘പോകട്ടെ, നേരെ ഓഫീസിൽ പോയിട്ട് കുറേ സമയം ഹെഡ്‌ടീച്ചറെ കാത്തിരിക്കട്ടെ,,,’
പത്ത് മിനിട്ട് കഴിഞ്ഞ് ഓഫീസിൽ എത്തി ഹെഡ്‌മിസ്ട്രസിന്റെ കസേരയിൽ ഇരുന്നപ്പോൾ അമളിപറ്റിയ മുഖവുമായി അവൻ എന്റെ മുന്നിൽ വന്നു,,,

                      എത്രയോ തവണ ഇതുപോലുള്ള സംഭവങ്ങൾ ഇതേ വിദ്യാലയത്തിൽ അരങ്ങേറിയിട്ടുണ്ട്. ഇരിക്കുന്നിടത്ത് ഇരുന്നാൽ മാത്രമേ മുൻപരിചയമില്ലാത്തവർ ഹെഡ്‌മിസ്ട്രസ്സ് ആയ എന്നെ തിരിച്ചറിയുകയുള്ളു എന്ന് എനിക്കറിയാം.
‘തേന്മാവിൻ‌കൊമ്പത്ത്’, നമ്മുടെ ‘കുതിരവട്ടം പപ്പു’വിന്റെ ഡയലോഗ് പോലെയാണ് കാര്യം,
‘ഞാനാരാണെന്ന് തനിക്കറിയില്ലെങ്കിൽ???.’
എന്നാൽ ഞാനാരാണെന്ന് ഞാൻ‌തന്നെ പറഞ്ഞ് മറ്റുള്ളവർ അറിയണ്ട എന്നതാണ് എന്റെ രീതി,,, അറിയേണ്ടവർ അറിയട്ടെ,,,
                     നാട്ടുകാർക്കും രക്ഷിതാക്കൾക്കും ഒരു ഹെഡ്‌മിസ്ട്രസ്സിനെക്കുറിച്ചുള്ള ധാരണകൾക്കപ്പുറത്തായിരുന്നു ഞാൻ. അവർ പ്രതീക്ഷിക്കുന്നത്; വെള്ളപൂശാൻ തുടങ്ങിയ മുടി കെട്ടിവെച്ച്, പട്ടുസാരിചുറ്റി, ആഭരണങ്ങൾ അണിഞ്ഞ്; അധികം സംസാരിക്കാത്ത, ശരീരഭാരം കൊണ്ട് കസേരയിൽ നിന്ന് എഴുന്നേൽക്കാനും നടക്കാനും ആവാത്ത, ഭരണകാര്യങ്ങൾ പുരുഷഅദ്ധ്യാപകരുടെ തലയിൽ കെട്ടിയേല്പിക്കുന്ന, അധികമാരോടും സംസാരിക്കാതെ, ഗസറ്റഡ് ഓഫീസറുടെ ഗമ ഒട്ടും വിടാതെ നടക്കുന്ന, ഒരു ഹെഡ്മിസ്ട്രസിനെയാണ്.
എന്നാൽ എനിക്ക് ‘ഞാൻ’ ആവാനല്ലെ പറ്റുകയുള്ളൂ,,,’.

അടുത്തത് ആശുപത്രി സംഭവം,
സ്ഥലം കണ്ണൂർ ജില്ലയിലെ ഒരു സഹകരണ ആശുപത്രി, സംഭവം നടന്നത് 20വർഷം മുൻപ്,,,
ധാരാളം ആശുപത്രികളിൽ താമസിച്ചിട്ടുണ്ടെങ്കിലും വർഷങ്ങൾക്ക് മുൻപുള്ള, ഈ ആശുപത്രിവാസം എന്നെന്നും എന്റെ ഓർമ്മയിലുണ്ടാവും. കാരണം, എന്റെ ഹൃദയം പണിമുടക്ക് പ്രഖ്യാപിക്കാനിടയുണ്ട് എന്നും, അടിയന്തിരമായി അതിനൊരു റിപ്പെയർ ആവശ്യമാണെന്നും അറിഞ്ഞത് ആ സമയത്താണ്.
ഒരു ഹൃദയം എനിക്കുണ്ടെന്ന്, എനിക്ക് ശരിക്കും മനസ്സിലായത് അപ്പോഴായിരുന്നു.

ആശുപത്രിയിലെ ജനറൽ വാർഡ്,
                      ആശുപത്രികളിലെ ജനറൽ വാർഡിൽ കിടക്കുന്നത് രസകരമാണ്. അങ്ങനെ കിടന്ന് മറ്റുള്ള രോഗികളോടും കൂടെയുള്ളവരോടും സംസാരിച്ച് നേരം കളയുമ്പോൾ സ്വന്തമായ എല്ലാ രോഗവും മറക്കും. പേവാർഡിൽ ഒറ്റപ്പെട്ടതായി രോഗികൾക്ക് തോന്നുമെങ്കിലും ജനറൽ‌വാർഡിൽ അങ്ങനെ ആർക്കും തോന്നുകയില്ല.
(ഇത് എന്റെ മാത്രം കാര്യമാണോ? ഇപ്പോഴും ഇങ്ങനെയാണോ? എന്നൊന്നും എനിക്കറിയില്ല)
                     അങ്ങനെ ജനറൽ വാർഡിൽ പതിനഞ്ചോളം രോഗികളും അവരുടെ ബന്ധുക്കളും ചേർന്ന് മിണ്ടിയും പറഞ്ഞും, ചിരിച്ചും കളിച്ചും, നേരം പോക്കുന്ന കാലം.
പേവാർഡിൽ അഡ്മിറ്റ് ആവാത്തതിന് പല കാരണങ്ങൾ ഉണ്ട്. പ്രധാനമായും പണമില്ല; വീടെടുത്ത് മുടിഞ്ഞകാലമാണ്.
കൂടെ താമസിക്കാൻ പറ്റിയ വനിതാ ബന്ധുക്കൾ ഇല്ല; ഉള്ളവരെല്ലാം പാരയാണ്.
ഒരു ശ്വാസതടസ്സം വന്നപ്പോൾ, നാട്ടിലെ ഡോക്റ്റർ എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞപ്പോൾ, വീട് അടച്ചുപൂട്ടി കുടുംബസമേതം ഇവിടെ വന്നതാണ്; പിറ്റേന്ന് കുട്ടികളെ അമ്മയുടെ വീട്ടിലാക്കി.
സ്ത്രീകൾക്കുള്ള പേവാർഡിനകത്ത് ഞാനും, പുറത്ത് വരാന്തയിൽ ഭർത്താവും. പകൽ സമയത്ത് ബന്ധുക്കൾ ഓരോരുത്തരായി വന്നുകൊണ്ടേയിരിക്കും.

                      എല്ലാ രോഗികളുടെയും സമീപം ഇടയ്ക്കിടെ ചെറുപ്പക്കാരികളായ വെള്ളപ്രാവുകൾ, നേഴ്സുമാരായി വന്ന് പേര് വിളിച്ച് കാര്യങ്ങൾ ചോദിച്ചും പറഞ്ഞും ആശ്വസിപ്പിക്കും; നെഞ്ച് വേദനയും ശ്വാസതടസ്സവും വന്നപ്പോൾ അഡ്‌മിറ്റ് ആയ രോഗികളാണ്. അവരുടെ വിളികേട്ടാൽ ബോധമില്ലാത്ത അമ്മൂമ്മപോലും കണ്ണ് തുറന്ന് പുഞ്ചിരിക്കും. അറുപത് കഴിഞ്ഞ അമ്മൂമ്മയേയും പതിനാറ് കഴിഞ്ഞ അനിയത്തിയേയും അവർ ഉച്ചത്തിൽ പേര്‌ചൊല്ലി വിളിക്കും. അക്കൂട്ടത്തിൽ വാർഡിന്റെ ചുമതലയുള്ള ചെറുപ്പക്കാരിയായ സിസ്റ്റർ എന്നെയും വിളിക്കുന്നത്; എന്റെ പേര്.
                       സഹകരണ ആശുപത്രി എന്ന് പേര് ശരിവെക്കുന്നതുപോലെ ഡോക്റ്ററും നേഴ്സും രോഗിയും ചേർന്ന് സഹകരിച്ച് രോഗം മാറ്റുകയാണ്. എല്ലാ രോഗികളുടെയും പേര് മനസ്സിലാക്കിയ നമ്മുടെ ഡോക്റ്ററും ഉച്ചത്തിൽ വിളിക്കും ‘രോഗികളുടെ പേര്’. സ്വന്തം മക്കളെക്കാൾ സ്നേഹത്തിൽ ഒരു ഡോക്റ്റർ വിളിക്കുന്നത് കേട്ടാൽ ചില അമ്മൂമ്മമാർക്ക് അവിടം വിട്ടുപോകാൻ തോന്നാറില്ല എന്ന് പറയാറുണ്ട്.
എന്നാൽ എന്റെ അടുത്ത് വന്നാൽ മാത്രം ഡോക്റ്ററുടെ വിളിയിൽ ഒരു മാറ്റം കാണും;
“ടീച്ചറെ എങ്ങനെയുണ്ട്? വേദന കുറവുണ്ടോ?”
ജനറൽ വാർഡിൽ ഞാനൊഴികെ എല്ലാവരെയും പേര് വിളിക്കുന്ന, കണ്ണൂർ സ്വദേശിയല്ലാത്ത ഡോക്റ്റർ എന്നെമാത്രം ടീച്ചറെ എന്ന് വിളിക്കുന്നു. അത് വേണമല്ലോ; ഞാനൊരു ടീച്ചറാണെന്ന് ഡോക്റ്റർ ആദ്യമേ അറിഞ്ഞിരിക്കുമല്ലൊ.
                       ഒരാഴ്ച അങ്ങനെ കടന്നുപോയി; അതിനിടയിൽ എന്നിൽ ഒളിച്ചിരിക്കുന്ന രോഗത്തെ തിരിച്ചറിഞ്ഞ ഞാൻ രോഗത്തെ പൂർണ്ണമായി മനസ്സിലാക്കി;
ഇങ്ങനെ എത്ര രോഗങ്ങൾ കണ്ടതാണ്?

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യുന്ന ദിവസം;
വാർഡ് ചുമതലയുള്ള ചെറുപ്പക്കാരി സിസ്റ്റർ ഞാൻ കിടക്കുന്നതിന് സമീപം വന്ന് എന്നെ വിളിച്ചു,
“ടീച്ചറേ?”
ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്റെ കൈ പിടിച്ചുകൊണ്ട് പതുക്കെ പറഞ്ഞു,
“നിങ്ങൾ ഒരു ടീച്ചറാണെന്ന് ഞാനറിഞ്ഞില്ല; നമ്മുടെ ഡോക്റ്റർ തമാശയായി ചിലരെ ‘ടീച്ചർ’ എന്ന് വിളിക്കാറുണ്ടായിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു,,,”
“അതിനെന്താ?”
“ഒരു ടീച്ചറെ ഞാൻ പേര് വിളിക്കരുതായിരുന്നു. ഇന്ന് ഡോക്റ്റർ പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്; നിങ്ങൾ ശരിക്കും ടീച്ചറാണെന്ന്,,,”      
      
                       ആളെ(എന്നെ) തിരിച്ചറിയാത്ത സംഭവങ്ങൾ എന്റെ ജീവിതയാത്രയിൽ പലപ്പോഴും സംഭവിക്കാറുണ്ട്; സ്ക്കൂളിൽ മാത്രമല്ല, വീട്ടിലും,,,
                     ‘രാത്രിയിൽ മാത്രം സ്ത്രീകൾ അണിയുന്ന നൈറ്റി’, പകൽ‌വെളിച്ചത്തിൽ മാക്സിയായി രൂപാന്തപ്പെട്ട് നമ്മുടെ നാട്ടിൻ‌പുറത്ത് അരങ്ങേറുന്ന കാലം; കിട്ടിയ ചാൻസിന് ഞാനും രണ്ട് മാക്സി വാങ്ങി. സന്ധ്യക്ക് സ്ക്കൂളിൽ നിന്ന് വന്ന ഉടനെ സാരിയിൽ നിന്ന് മാക്സിയിൽ കയറും, പിറ്റേന്ന് രാവിലെ വരെ, സുഖം സൌകര്യം. എന്റെ ഈ മാക്സിമാറ്റത്തിൽ ഭർത്താവിന് എതിർപ്പൊന്നും ഇല്ലെങ്കിലും കോളേജിൽ പഠിക്കുന്ന രണ്ട് പെൺ‌മക്കൾ തീരെ അനുകൂലിച്ചില്ല.
‘അമ്മ മാക്സിയിൽ വന്നാൽ ചൂരീദാർ അണിയുന്ന മക്കളും അമ്മയും തമ്മിൽ എന്താണ് വ്യത്യാസം?; അവർ ചോദിക്കുകയാണ്.
ഗ്രാമം പട്ടണമായി രൂപാന്തരപ്പെടുന്ന എന്റെ ഗ്രാമത്തിൽ,  ഈ മാക്സിധാരണം പലർക്കും ദഹിക്കാത്തതിനാൽ ആരും അനുകരിച്ചില്ല; നാട്ടുകാർ പറഞ്ഞു,
‘ടീച്ചർക്ക് അങ്ങനെയൊക്കെ ആവാം’.

അങ്ങനെ ഒരു ഞായറാഴ്ച,,,
 മാക്സി ദേഹത്ത് ഫിറ്റ് ചെയ്ത ഞാൻ അടുക്കള ജോലിയിലാണ്. പെട്ടെന്ന് കോളിംഗ്‌ബെൽ കേട്ട് പുറത്തുവന്നപ്പോൾ കണ്ടത്, മുൻ‌പരിചയമില്ലാത്ത പ്രായമേറെയുള്ള ഒരാളും, ഒപ്പം രണ്ട് ചെറുപ്പക്കാരും.
എന്നെകണ്ട ഉടനെ, ആ കാരണവർ പറഞ്ഞു,
“മോളേ അച്ഛനില്ലെ? ഒന്ന് വിളിക്ക്,,,”
                     ഒന്നും പറയാതെ ഞാൻ അവരെ നോക്കി; ഏതാനും വർഷം മുൻപ് മരിച്ചുപോയ, എന്റെ അച്ഛനെ എവിടെപ്പോയി എങ്ങനെ ഞാൻ വിളിക്കും?
ആകെ ഒരു കൺഫ്യൂഷൻ,,,
ഞാൻ മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ കൂട്ടത്തിൽ മറ്റൊരാൾ പറഞ്ഞു,
“അച്ഛൻ വീട്ടിലില്ലെങ്കിൽ അമ്മയെ വിളിക്ക്; നമ്മള് പെണ്ണ് കാണാൻ വന്നതാ, ഇതാണ് പയ്യൻ,,,”