“എപ്പോഴെങ്കിലും മർമ്മത്തിൽ ഒരു കുത്ത്, കൊണ്ടിട്ടുണ്ടോ?”
മനസ്സിന്റെ മർമ്മം നോക്കി കുത്തുന്നവരേയും കുത്ത് ഏറ്റുവാങ്ങിയവരെയും നമുക്ക്, നമ്മുടെയിടയിൽതന്നെ കാണാൻ കഴിയും. കുത്ത് കൊണ്ടവന്റെ മനസ്സ് വേദനിക്കുന്നത് കാണുമ്പോൾ കുത്തിയവന്റെ മനസ്സിൽ സന്തോഷം അലതല്ലും. ജീവിതത്തിൽ ധാരാളം കുത്ത്കൊള്ളാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ബന്ധുക്കളുടെ, നാട്ടുകാരുടെ, സുഹൃത്തുക്കളുടെ, സഹപ്രവർത്തകരുടെ, അങ്ങനെ പലരുംചേർന്ന്, എന്റെ മനസ്സിന്റെ മർമ്മം നോക്കി കുത്തിയിട്ടുണ്ട്. അത്‌കൊണ്ട് ഞാൻ, എന്റെ മർമ്മങ്ങളെല്ലാം കുത്ത് കൊള്ളാൻ പാകത്തിൽ അയച്ചിടും. അപ്പോൾ ശരിക്കും ഒരു കുത്ത് കൊണ്ടാലും വലിയ വേദന ഉണ്ടാകാറില്ല. കുത്തിയവൻ സന്തോഷിക്കുമ്പോൾ കുത്ത് കൊണ്ടത് എനിക്കല്ല എന്നമട്ടിൽ ഞാൻ കൂൾ ആയി ഇരിക്കും.
എന്റെ ഹൃദയത്തിന്റെ മർമ്മം നോക്കി കുത്തിയ ഒരു സംഭവമാണ് ഇന്നത്തെ ചിന്താവിഷയം.
വർഷങ്ങൾക്ക് മുൻപാണ് സംഭവം നടക്കുന്നത്. എന്റെ സ്വന്തം അയൽവാസി ആയ ഒരു ദരിദ്രവാസിനിയാണ് കഥാപാത്രം. പുതിയതായി വാങ്ങിയ സ്ഥലത്ത്, പുതിയ വീട്‌വെച്ച് ഭർത്താവും മക്കളുമൊത്ത് താമസിക്കുമ്പോൾ എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്തുതന്നവരാണ് ഈ അയൽവാസികൾ. ബന്ധുക്കളെക്കാൾ അടുപ്പം കാണിക്കുന്ന, അമിതമായ സഹായം ചെയ്തു തരുന്ന നല്ല അയൽക്കാർ, അദ്ധ്യാപകരായ ഞങ്ങൾക്ക് വളരെ ആശ്വാസമായി മാറി.
ആ നല്ല അയൽവാസികളിൽ ഓരോ അംഗവും, എന്നെ വീട്ടുജോലികളിൽ സഹായിക്കുകയും ഭക്ഷണം പങ്ക് വെക്കുകയും എന്റെ രണ്ട് മക്കളെ സംരക്ഷിക്കുകയും ചെയ്യുന്നത് പ്രതിഫലേച്ഛ കൂടാതെ ആയിരുന്നു.
എന്നാൽ അവർ ഒരു കാര്യം എപ്പോഴും പറയും,
“ഇങ്ങനെ സഹായം ചെയ്യുന്നത് ഈ നാട്ടിൽ ഞങ്ങൾ മാത്രമാണ്. അത്‌കൊണ്ട് അയൽപക്കത്തെ മറ്റ് വീട്ടുകാരുമായി ഒരു ബന്ധവും പാടില്ല. അവരൊക്കെ അത്ര നല്ല ആളുകളല്ല”
“എന്ന് വെച്ചാൽ?”
“അത്‌പിന്നെ ആണുങ്ങളൊക്കെ തട്ടിപ്പുകാരാണ്, പെണ്ണുങ്ങളൊക്കെ പിഴച്ചവരാണ്”
എന്നിട്ട് കടം വാങ്ങിയാൽ തിരിച്ച് കൊടുക്കാത്തവരുടെയും ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യമാരുടെയും കഥകൾ നല്ല എരിവും പുളിയും കലർത്തി മുന്നിൽ നിരത്തും.
ഇത്രയും കേട്ടതോടെ മറ്റുള്ള അയൽപക്കവീടുകൾ ഞങ്ങൾക്ക് അലർജി ആയി മാറി.
അദ്ധ്യാപകരായ ഞങ്ങൾ വീട് പൂട്ടി സ്വന്തം മക്കളോടൊത്ത് സ്ക്കൂളിലേക്ക് പോകുമ്പോൾ, വീടിന്റെ താക്കോൽ ഏൽപ്പിക്കുന്നത് നമ്മുടെ ആ നല്ല അയൽവാസികളെ ആയിരുന്നു. സ്ക്കൂൾവിട്ട് ആദ്യം വരുന്നവർ താക്കോൾ വാങ്ങി വീട്‌തുറന്ന് ചായ ഉണ്ടാക്കി പിന്നീട് വരുന്നവരെ സ്വീകരിക്കുന്ന ഏർപ്പാടായിരുന്നു അക്കാലത്ത് എന്റെ വീട്ടിലെ പതിവ്.
,,,
അങ്ങനെയിരിക്കെ ഹൃദയ ശസ്ത്രക്രീയകൾ എന്റെ ഗ്രാമത്തിൽ പച്ചപിടിക്കാത്ത ഒരു കാലത്താണ് ഏതാനും മാസങ്ങൾക്ക് ശേഷം എനിക്കായി ഒരു ഹൃദയശസ്ത്രക്രീയ നടത്താൻ വിധിക്കുന്നത്. വിധിച്ചതാവട്ടെ, തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്റ്റർമാരും.
എന്റെ ഹൃദയത്തിന്റെ താളം തെറ്റിയതിനാൽ, ഒരു റിപ്പെയർ തീരുമാനിക്കുന്നത് ആദ്യമായിട്ടാണെങ്കിലും ശരീരത്തിന്റെ ഇതരഭാഗങ്ങളിൽ പലതരം ‘ഓപ്പറേഷനുകൾ’ ധാരാളം ഡോക്റ്റർമാർ വിവിധ ആശുപത്രികളിൽവെച്ച് പലപ്പോഴായി നടത്തിയിട്ടുണ്ട്. ഒരു ബയോളജി ടീച്ചറായതിനാൽ എല്ലാ അവയവങ്ങളും ഒരേ പ്രാധാന്യത്തോടെ കാണുന്നത്കൊണ്ട് ഹൃദയശസ്ത്രക്രീയക്ക് പ്രത്യേക പ്രാധാന്യമൊന്നും ഞാൻ കൊടുത്തില്ല,
. അവർ ബോധം കെടുത്തിക്കോട്ടെ,
. രക്തത്തിന്റെ റൂട്ട് മാറ്റി ഹൃദയം തുറന്നോട്ടെ,
. റിപ്പയർ ചെയ്‌തോട്ടെ,
. തുറന്നത് അടച്ച് തുന്നട്ടെ,
. ‘ok’ ആയ്‌ക്കോട്ടെ.
‘ഇതെല്ലാം നടത്തുന്നത് എന്റെ ശരീരത്തിലല്ല എന്ന് ചിന്തിച്ചാൽ ഒരു വേദനയും അറിയില്ല’ എന്ന് അനുഭവങ്ങളിൽ നിന്നും ഞാൻ പഠിച്ചു.
എന്നാൽ ഞാനൊഴികെ എന്നെ പരിചയമുള്ളവരെല്ലാം അതൊരു മഹാസംഭവമായിട്ടാണ് കണക്കാക്കിയത്.
ഒരു ഞായറാഴ്ച ഏകദേശം പതിനൊന്ന് മണിക്ക് എന്റെ വീട്ടിൽ പരിചയമില്ലാത്ത രണ്ട്‌പേർ വന്നു; അദ്ധ്യാപക ദമ്പതികൾ. വന്നത് LIC ഏജന്റ് വേഷത്തിലാണ്; അല്ലാതെ കുട്ടികളെ പിടിക്കാനൊന്നുമല്ല. ഇൻഷുറൻസിൽ ചേർന്നാലുള്ള ഗുണഗണങ്ങളും വിവിധതരം പോളിസികളും ചേർന്ന ഒരു സ്റ്റഡീക്ലാസ്സ് അവർ നടത്തികൊണ്ടേയിരിക്കയാണ്.
എല്ലാം കേട്ടപ്പോൾ എന്റെ ഭർത്താവ് പറഞ്ഞു,
“നിങ്ങൾ രണ്ട്പേരും അദ്ധ്യാപകരല്ലെ? മര്യാദക്ക് കുട്ടികളെ പഠിപ്പിച്ച് കിട്ടുന്ന ശമ്പളം കൊണ്ട് ജീവിച്ചാൽ പോരെ? ഈ ജോലിയൊക്കെ തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് വിട്ട്‌കൊടുത്തുകൂടെ?”
അത്‌കേട്ടതോടെ അവർ ബേഗുമെടുത്ത് പുറത്ത് പോകുമ്പോൾ മുഖം കറുത്തില്ലെ,’ എന്ന് എനിക്കൊരു സംശയം.
ഇനിയാണ് ക്ലൈമാക്സ്,
…
ഉച്ചക്ക്ശേഷം നമ്മുടെ അയൽവാസിനി നമ്മുടെ വീട്ടിലെ കിണറ്റിൽനിന്നും വെള്ളംകോരാൻ വരുന്നു. (വേനൽക്കാലമായതിനാൽ അവരുടെ കിണറ്റിൽ ജലലഭ്യത പ്രതിസന്ധിയിലാണ്)
…
പതിവുപോലെ കൊച്ചു കൊച്ചു നുണപറച്ചിൽ കേൾക്കാൻ ഞാൻ കിണറ്റിൻകരയിൽ ഹാജരാവുന്നു. അതെല്ലാം ഭാവിയിൽ ബ്ലോഗ് എഴുതാൻ സഹായകമാവും എന്ന് ചിന്തിച്ചിരുന്നില്ല; എങ്കിലും,,,.
…
സമപ്രായക്കാരിയായ ഒരു ‘ഹൌസ്‌വൈഫ് ആയ’ അയൽവാസിനിക്ക് നമ്മുടെ ആഴമുള്ള കിണറ്റിൽനിന്ന് വെള്ളം കോരാൻ ധാരാളം സമയം വേണം. അതിനിടയിൽ അവർ എന്റെ നേരെ ഒരു ചോദ്യം എറിഞ്ഞ്‌തന്നു,
“ഇവിടെ രണ്ട്പേരെ ഞങ്ങൾ അയച്ചിരുന്നു; അവർ വന്നോ?”
“ആര്”
“ഒരു ഭാര്യയും ഭർത്താവും; ഇൻഷുറൻസ് ഏജന്റ്മാരായ രണ്ട് സാറന്മാർ. നിങ്ങളുടെ പേരിൽ ചേർന്നിട്ടുണ്ടാകുമല്ലൊ, അതിന്റെ പണം കിട്ടിയാൽ കമ്മീഷൻ തരേണ്ടി വരും”
“ഞങ്ങൾ ചേർന്നിട്ടൊന്നുമില്ല”
“അതെന്താ?”
“ജോലി കിട്ടിയ ഉടനെ ഒരു LIC യിൽ ചേർന്നതാണ്; അത്കൊണ്ട് പുതിയതായി ചേർന്നില്ല”
“നമ്മുടെ വീട്ടിൽ LIC ഏജന്റുമാർ വന്നപ്പോൾ ‘നിങ്ങളുടെ പേരിൽ പുതിയതായി ഒരു പോളിസി എടുപ്പിക്കണം’ എന്ന് പ്രത്യേകം പറഞ്ഞിട്ടാണ് അവരെ ഇങ്ങോട്ട് അയച്ചത്”
എനിക്കൊന്നും മനസ്സിലായില്ല, ഞാൻ അവരോട് ചോദിച്ചു,
“അതെന്താ അങ്ങനെ പറയുന്നത്”
“ഞാൻ അവരോട് പറഞ്ഞു ‘ഞങ്ങൾ ഇപ്പോഴൊന്നും മരിക്കുകയില്ല. അടുത്ത വീട്ടിൽ ഹാർട്ട് ഓപ്പറേഷൻ ചെയ്യാൻ പോകുന്ന ഒരു ടീച്ചറുണ്ട്. അത്‌കൊണ്ട് അവരെ വലിയ തുകക്ക് ഇൻഷുറൻസിൽ ചേർക്കണം’ എന്ന്”
… എന്റെ മറുപടിക്ക് കാത്തിരിക്കാതെ, കിണറ്റിൽനിന്നും വെള്ളം കോരി ഒഴിച്ചുകൊണ്ട് അവർ ഡയലോഗ് തുടരുകയാണ്,
“എന്നാലും ടീച്ചറെ നിങ്ങൾക്ക് ഓപ്പറേഷൻ നടക്കുമ്പോൾ വല്ലതും സംഭവിച്ചാലോ? ഹാർട്ട് ഓപ്പറേഷൻ ചെയ്യുമ്പോൾ രക്ഷപ്പെടുക വളരെ പ്രയാസമാണ്. ഏട്ടന്റെ ഓഫീസിലെ സുപ്രണ്ടിന്റെ ഭാര്യക്ക് കേൻസറാണെന്ന് ആദ്യമേ അറിഞ്ഞ് ഇൻഷൂറൻസിൽ ചേർന്നതുകൊണ്ട്, അവള് മരിച്ചപ്പോൾ കൊറേ പണം കിട്ടി. അയാളിപ്പോൾ രണ്ടാമത് കല്ല്യാണം കഴിഞ്ഞ് സുഖമായി ജീവിക്കുന്നു. അതുപോലെ വലിയ തുകക്ക് ഇൻഷൂർ എടുത്താൽ നിങ്ങളുടെ മാഷിനും കുട്ടികൾക്കും പെട്ടെന്ന് പണം കിട്ടുമ്പോൾ വലിയ ലാഭമല്ലെ?”
,,,
,,, എന്റെ അയൽവാസിനിക്ക് എന്റെ കാര്യത്തിൽ എന്തൊരു ശ്രദ്ധയാണ്! ,,,
ഞാൻ … ???
- മക്കൾ പത്താംതരം വരെ അച്ഛന്റെയും അമ്മയുടെയും സ്ക്കൂളുകളിലായിരുന്നു പഠിച്ചത്.
- പിന്നീട് ഒരു വർഷംകൊണ്ട് ഞങ്ങൾ ആ നല്ല അയൽക്കാരുമായി അടിച്ചുപിരിഞ്ചാച്ച്.
- എന്റെ ഹൃദയ വിശേഷങ്ങൾ ആദ്യകാല പോസ്റ്റുകളിൽ നിറഞ്ഞു കിടപ്പുണ്ട്.
- എല്ലാം ഒരു തമാശ രൂപത്തിലാണ് ഞാൻ ചിന്തിച്ചത്. മറന്നുപോയ വരികൾ മുകളിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.