“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

September 14, 2012

നമ്പർ സെവന്റീൻ.....ചോക്കുപൊടി


:മാതൃഭൂമി വാരികയിൽ (9.9.2012) അദ്ധ്യാപകർക്കുള്ള അനുഭവം പങ്ക് വെക്കുന്ന ‘ചോക്കുപൊടി’യിൽ വന്ന എന്റെ ലേഖനത്തിന്റെ പൂർണ്ണരൂപം:

“നമ്പർ സെവന്റീൻ”
രണ്ടാം തവണയും നമ്പർ വിളിച്ചശേഷം ആൺ‌കുട്ടികൾക്കിടയിലേക്ക് ഞാൻ നോക്കി; ‘ഇല്ല, അവനിന്നും വന്നിട്ടില്ല,, അവൻ‌മാത്രം വന്നിട്ടില്ല’
                        തോൽ‌വിയിൽ നിന്ന് കരകയറിയിട്ട് നൂറ് ശതമാനം വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന എന്റെ സർക്കാർ ഹൈസ്ക്കൂളിൽ, പത്താംതരത്തിൽ പഠിക്കുന്ന ഒരുകുട്ടി ഇടയ്ക്കിടെ ആബ്സന്റാവുന്നത് ക്ലാസ്‌ടീച്ചറെന്ന നിലയിൽ എനിക്ക് വിഷമം ഉണ്ടാക്കി. +2 ക്ലാസ്സിൽ പഠിക്കുന്ന അവന്റെ സഹോദരി ഇന്നലെ പറഞ്ഞത്, ‘അവന് തലവേദനയുണ്ട്, ഡോക്റ്ററെ കാണാൻ പോകും’ എന്നായിരുന്നു. സ്വന്തം സഹോദരന്റെ കാര്യമല്ലെ; ഇന്നും അവളെ വിളിപ്പിക്കാം,,,
                        എന്റെ നിർദ്ദേശം ലഭിച്ച ഉടനെ ക്ലാസ്‌ലീഡർ +2 സയൻസ് ക്ലാസ്സിൽ പോയി, ആബ്‌സന്റായവന്റെ സഹോദരി ലിജിഷയെ വിളിക്കാൻ. അവൾ വരുന്നനേരത്ത് ഞാൻ ക്ലാസ്സിനു വെളിയിലിറങ്ങി വരാന്തയിൽ വന്നു, ‘കുറ്റം പറയുന്നത് അവന്റെ സഹപാഠികൾ കേൾക്കരുത്’.

പഠനസമയത്ത് ക്ലാസ്സിൽ നിന്ന് വിളിച്ചിറക്കിയതിലുള്ള അമർഷം ഉള്ളിലൊതുക്കി, ഇത്തിരി ചമ്മലോടെ എന്റെ മുന്നിൽ‌വന്ന‌ +2വിദ്യാർത്ഥിനി പറയാൻ തുടങ്ങി,
“ടീച്ചറെ പൊന്നു ഇന്നും വന്നില്ല, അവന്,,,”
“അവനെന്ത് പറ്റി?”
ഞാനവളുടെ സമീപം വന്നപ്പോൾ അവൾ പതുക്കെ പറയാൻ തുടങ്ങി,
“അത് ടീച്ചറെ അവന് തലവേദന മാറിയിട്ടില്ല”
“ഇതൊക്കെ കുട്ടികളുടെ സ്ഥിരം തട്ടിപ്പല്ലെ,, നീയെന്തിന് അനുജനെ സപ്പോർട്ട് ചെയ്ത് പറയണം? സ്ക്കൂളിൽ വരാൻ അവൻ മടി കാണിച്ചിരിക്കും. ഇതൊക്കെ പത്താം തരക്കാർക്ക് പറ്റിയതാണോ? ശരിക്കും സംഭവം പറ,,”
തൊട്ടടുത്ത് നിൽക്കുന്ന എന്റെ ചെവിയിൽ അവളൊരു കാര്യം രഹസ്യമായി പറഞ്ഞത് കേട്ട് ഞാൻ അമ്പരന്നു,
“ടിച്ചറെ നമ്മുടെ പൊന്നൂന് സാമൂഹ്യം ടീച്ചറെ പേടിയാണ് പോലും, അതാണ് സ്ക്കൂളിൽ വരാഞ്ഞത്”
“അതെന്താ ടീച്ചറവനെ അടിച്ചോ?”
“അടിച്ചിട്ടൊ വഴക്ക് പറഞ്ഞിട്ടോ അല്ല; ടീച്ചറെ കാണുമ്പോൾ അവന് പേടി”
“അതിനിപ്പം എന്ത് ചെയ്യും? ഏതായാലും ഇന്ന് ഉച്ചയ്ക്ക് അവനെക്കാണാൻ ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്, അക്കാര്യം അവനോട് പറയണ്ട”
“ശരി ടീച്ചർ”
“സ്വന്തം അനുജന്റെ കാര്യമല്ലെ, നിനക്കിതിൽ പ്രയാസമൊന്നും തോന്നേണ്ട,, ക്ലാസിൽ പോയിക്കോ”
ഇപ്പോൾ ഞാനാണ് പ്രശ്നത്തിലായത്, പത്താം തരത്തിൽ പഠിക്കുന്ന ഒരു ആൺകുട്ടിക്ക് അദ്ധ്യാപികയെ കാണുമ്പോൾ പേടിയാണെന്ന് പറയുക, അത്‌കാരണം സ്ക്കൂളിൽ വരാതിരിക്കുക, ഇവനെക്കൊണ്ട് തോറ്റല്ലൊ

                       എന്റെ വിദ്യാലയത്തിൽ എസ്.എസ്.എൽ.സി. ക്ലാസ്സിൽ ആകെ എൺപത് വിദ്യാർത്ഥികളാണുള്ളത്. അദ്ധ്യയന വർഷാരംഭത്തിൽ എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലേക്ക് കുട്ടികളെ ഡിവിഷൻ തിരിച്ച് രജിസ്റ്ററിൽ ചേർക്കുന്ന ഡ്യൂട്ടി ഏതാനും വർഷങ്ങളായി എനിക്കാണ്. അങ്ങനെ പത്താം‌ക്ലാസ് തരം‌തിരിക്കുന്നതിനിടയിൽ ലിജേഷിനെ എന്റെ ഡിവിഷനിൽ തന്നെ ചേർത്തത് അവന്റെ സ്വഭാവം മനസ്സിലാക്കിയിട്ട്‌തന്നെ ആയിരുന്നു. ചെറിയകാര്യത്തിനുപോലും കരയുന്ന, സ്ക്കൂളിൽ വരാൻ മടികാണിക്കുന്ന ഈ കുട്ടിയെ പ്രത്യേകം ശ്രദ്ധിക്കണമല്ലൊ. ക്ലാസ്സിന്റെ മദ്ധ്യഭാഗത്ത് മൂന്നാമത്തെ ബഞ്ചിലിരിക്കുന്ന ലിജേഷിനെ ‘അടിക്കാനോ വഴക്കുപറയാനോ പാടില്ല’, എന്ന് അവനെ പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകരെയും അറിയിച്ചിരുന്നു. അടിശിക്ഷ അക്കാലത്ത് അപൂർവ്വമായി ഉണ്ടെങ്കിലും ലിജേഷിനെപോലൊരു കുട്ടിക്ക് ഒരിക്കലും അതിന്റെ ആവശ്യം വരാനിടയില്ല. ചിലപ്പോൾ ശകാരിച്ചെന്ന് വരാം, അതിന് ഇവനിങ്ങനെ സ്ക്കൂളിൽ വരാതായാൽ? ടീച്ചറെ കാണുമ്പോൾ പേടി എന്ന് പറയുന്ന ഒരു ആൺ‌കുട്ടിക്ക് ഭാവിജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ തരണംചെയ്യാനുണ്ട്!

                       ഗ്രാമത്തിലെ ഒരേഒരു സർക്കാർ ഹൈസ്ക്കൂളിൽ സർവ്വീസ് കൂടിയവരാണ് അദ്ധ്യാപകരിൽ അധികം‌പേരും. കുട്ടികളെ നോക്കിയും കണ്ടും പഠിപ്പിക്കാൻ അറിയുന്നവർ. ഒറ്റനോട്ടത്തിൽ നല്ല ഉയരവും വണ്ണവും ഉള്ളവരാണെങ്കിലും നമ്മുടെ സാമൂഹ്യശാസ്ത്രം ടീച്ചർ കുട്ടികളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. ഈ കുട്ടി അവരെ ഭയപ്പെടാൻ എന്തായിരിക്കും കാരണം? ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാൻ സാമൂഹ്യശാസ്ത്രം ടിച്ചറോട് കാര്യം തിരക്കി,
“ടീച്ചറിന്നലെ ലിജേഷിനെ വഴക്ക് പറഞ്ഞോ?”
“ഇന്നലെ അവനെ മാത്രമല്ല, നിങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിയെപോലും വഴക്ക് പറഞ്ഞില്ല. സത്യം പറഞ്ഞാൽ ചെറിയൊരു തലവേദന ആയതുകൊണ്ട് ഇന്നലെ നിശബ്ദമായിരുന്ന് പഠിക്കാനാണ് കുട്ടികളോട് പറഞ്ഞത്”
“എന്നാൽ ഇന്നവൻ ക്ലാസ്സിൽ വന്നില്ല,, കാരണം സാമൂഹ്യം ടീച്ചറെ പേടി”
ഞാൻ പറഞ്ഞത് കേട്ടപ്പോൾ സഹപ്രവർത്തകർക്കെല്ലാം ആശ്ചര്യമായി. അത് കേട്ട സംഗീതം ടീച്ചർ പറഞ്ഞു,
“പേടിയോ? സാധാരണ കണക്ക് മാഷമ്മാരെയൊക്കെ പേടിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്; ഇതിപ്പം സോഷ്യൽ പഠിപ്പിക്കുന്ന ടീച്ചറെ പേടി, അതും പത്താം തരത്തിൽ പഠിക്കുന്ന മുതിർന്ന ആൺകുട്ടിക്ക്!”
മറ്റുള്ളവരുടെ അഭിപ്രായ പ്രകടനത്തിനിടയിൽ സാമൂഹ്യം ടീച്ചർ മറുപടി പറഞ്ഞു,
“അത് ഞാനിന്നലെ ധരിച്ചത് കറുപ്പ് നിറമുള്ള സാരി ആയതുകൊണ്ടായിരിക്കാം.  അങ്ങനെയാണെങ്കിൽ അവന്റെ വീട്ടിലൊന്ന് പോകണമല്ലൊ”
“ഇന്നുച്ചക്ക് ഭക്ഷണം കഴിഞ്ഞ ഉടനെ നമുക്ക് രണ്ടാൾക്കും ലിജേഷിന്റെ വീട്ടിലേക്ക് പോവാം”
“അതാണ് നല്ലത്,, അവന്റെ രക്ഷിതാക്കളെ കണ്ട് സംഭവം അന്വേഷിക്കാമല്ലൊ”

                         ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ ഞാനും സാമൂഹ്യശാസ്ത്രം അദ്ധ്യാപികയും ലിജേഷിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. കണ്ണൂർ പട്ടണത്തിന് സമീപമുള്ള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന എന്റെ വിദ്യാലയത്തിൽ പഠിക്കുന്നവരിൽ അധികവും സമീപവാസികളായതിനാൽ അവരുടെ രക്ഷിതാക്കളുമായി അദ്ധ്യാപകർക്ക് അടുപ്പം കൂടുതലാണ്. പത്താം തരത്തിലെ ക്ലാസ്‌ടീച്ചറെന്ന നിലയിൽ കുട്ടികളുടെ അഡ്രസ്സും ഫോൺ നമ്പറുകളും എന്റെ പക്കലുണ്ട്. അതുപോലെ എന്റെ ഫോൺ‌നമ്പർ ആദ്യദിവസം തന്നെ കുട്ടികൾക്ക് നൽകിയതിനാൽ അത്, എല്ലാ രക്ഷിതാക്കളുടെയും പക്കലുണ്ട്. മക്കളുടെ കാര്യം പറയാൻ അവർ പലപ്പോഴും എനിക്ക് ഫോൺ ചെയ്യാറുണ്ട്.
    
                          ഇടവഴികളിലൂടെ നടന്ന ഞങ്ങൾ, നാട്ടുകാരുമായി വിശേഷങ്ങൾ പങ്ക്‌വെച്ചുകൊണ്ട് വേലിയും മതിലും കടന്നു. ഒരു വലിയ ഇരുനില വീടിനുമുന്നിലെത്തിയപ്പോൾ തുറന്ന ഗെയ്റ്റിലൂടെ അകത്തേക്ക് പ്രവേശിച്ചു; അത് ലിജേഷിന്റെ വീടാണ്. വീട്ടുപണി തുടരുന്നതുകൊണ്ടാവണം സിമന്റും മണലും മുറ്റത്ത് കൂട്ടിയിട്ടിട്ടുണ്ട്. വെറും ഓലയുംതകരവും വെച്ച്‌കെട്ടിയ കുടിലുകളിൽ പാർക്കുന്ന അനേകം ശിഷ്യന്മാരെ ആനേരത്ത് ഞാനോർത്തുപോയി. ഞങ്ങളെ കണ്ടിട്ടാവണം തുണിയലക്കിക്കൊണ്ടിരിക്കുന്ന ലിജേഷിന്റെ അമ്മ ഓടിവന്നു,
“അല്ല ടീച്ചർമാരൊ, പൊന്നു ഇന്ന് വരാത്തതുകൊണ്ടായിരിക്കും, അവനു പനിയാണ്”
“പനിയാണെന്ന് അവന്റെ ചേച്ചി പറഞ്ഞു, അതുകൊണ്ട് അവനെയൊന്ന് കാണണമെന്ന് തോന്നി”
എന്റെ മറുപടി കേട്ടപ്പോൾ അവർ പറഞ്ഞു,
“ഇന്ന് പനി കുറവുണ്ട്,, ഞാനവനെ വിളിക്കാം,,, മോനേ,, പൊന്നൂ,,,”
അവർ നീട്ടിവിളിച്ചപ്പോൾ അകത്തുനിന്ന് പതിഞ്ഞ സ്വരത്തിൽ മറുപടി വന്നു,
“എന്താ അമ്മേ,,”
“എന്റെ മുത്തിങ്ങ് താഴെയിറങ്ങി വാ,, മോനെക്കാണാൻ രണ്ട് ടീച്ചറ്‌മാര് വന്നിട്ടുണ്ട്”
“ഞാൻ വരുന്നുണ്ടമ്മെ”
അല്പസമയം കഴിഞ്ഞപ്പോൾ അവൻ വന്നു,, നമ്മുടെ പ്രീയശിഷ്യൻ,, അമ്മയുടെ മുത്ത്,,
“അമ്മെ എന്തിനാ എന്നെ വിളിച്ചത്?”
“മുത്തിനെ കാണാൻ ടിച്ചറ്‌മാര് വന്നത് കണ്ടൊ,, എന്റെ പൊന്നുമോനെ സ്ക്കൂളിൽ കാണാത്തതുകൊണ്ടല്ലെ, അവര് വന്നത്. ഇന്ന് പനി മാറിയതുകൊണ്ട് നാളെ വരുമെന്ന് ഞാൻ പറഞ്ഞു”

                 ലിജേഷിനെ സമീപിച്ച് അവന്റെ നെറ്റിയിൽ കൈവെച്ച് നോക്കിയപ്പോൾ അവനൊരു രോഗവും ഇല്ലെന്ന് എനിക്ക് മനസ്സിലായി. ടിച്ചറെ അവൻ ഭയപ്പെടുന്നുണ്ടെന്ന കാര്യത്തെപറ്റി ഒരക്ഷരവും ഞങ്ങൾ പറഞ്ഞില്ല. പകരം അവനെ ഞങ്ങൾ ആശ്വസിപ്പിച്ചു,
“മോൻ ചേച്ചീടെ ഒപ്പം നാളെമുതൽ എല്ലാദിവസവും സ്ക്കൂളിൽ വരണം. നല്ല കുട്ടിയല്ലെ,, പിന്നെ 210 മാർക്ക് വാങ്ങിയാൽ പോര, ഫസ്റ്റ്‌ക്ലാസ് തന്നെ വാങ്ങിയിട്ട് എസ്.എസ്.എൽ.സി. പാസ്സാവണം”
“ശരി ടീച്ചർ”
ലിജേഷിന്റെ അമ്മ ഞങ്ങളെ സ്വീകരിച്ചു,
“ടീച്ചറിരുന്നാട്ടെ ചായ എടുക്കാം”
“അയ്യോ വേണ്ട ചോറ് തിന്നതേയുള്ളു, മോന്റെ പനി മാറിയതുകൊണ്ട് നാളെമുതൽ സ്ക്കൂളിലയക്കണം”
“അത് ഞാനയക്കാം,,” തുടർന്ന് മകനോടായി പറഞ്ഞു, “എന്റെ തേനല്ലെ, പോയി അകത്തിരുന്ന് പഠിച്ചൊ,, മോനെ കാണാൻ ടീച്ചർ‌മാര് വീട്ടില് വന്നില്ലെ; അതുകൊണ്ട് നാളെ തീർച്ചയായും എന്റെ മുത്ത് സ്ക്കൂളിൽ പോകണം”
“ഞാൻ പോകും അമ്മെ”
ഗെയ്റ്റ് കടന്ന് ഇടവഴിയിൽ തിരിച്ചെത്തിയപ്പോൽ നമ്മുടെ സാമൂഹ്യം ടീച്ചർ സ്വയമെന്നവണ്ണം പറഞ്ഞു,
“അച്ഛന്റെ പൊന്ന്, അമ്മയുടെ മുത്ത്, അദ്ധ്യാപകർക്ക് വെറും നമ്പർ; പിന്നെങ്ങനെ കുട്ടി ടീച്ചറെ ഭയപ്പെടാതിരിക്കും? ഞങ്ങൾ ടീച്ചേർസ് ഇനിയും ധാരാളം പഠിക്കാനുണ്ട്”

                         മാസങ്ങൾ കഴിഞ്ഞു,, മെയ് മാസം വന്നെത്തി; ലിജേഷടക്കം ഞങ്ങളുടെ വിദ്യാലയത്തിലെ എൺപത് വിദ്യാർത്ഥികൾ പത്താം തരം വിജയകരമായി പൂർത്തിയാക്കി പരീക്ഷാഫലം കാത്തിരിക്കുന്ന ദിവസം. രാവിലെ പത്രത്തിൽ വായിച്ച് റിസൽറ്റ് അറിയാമെങ്കിലും തലേദിവസം‌തന്നെ അറിയാനുള്ള ഇന്റർ‌നെറ്റ് സംവിധാനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. വീട്ടിലെ കമ്പ്യൂട്ടറിൽ നിന്ന് റിസൽട്ട് അറിയാനുള്ള പരിശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഒരു ഫോൺ‌കോൾ എന്നെ തേടിയെത്തി,
“ഹലോ ടീച്ചറെ ഇതു ഞാനാ പൊന്നൂന്റെ അച്ഛൻ, എന്റെ പൊന്നു പാസ്സായി”
“വളരെ സന്തോഷം,,,,”
“ടീച്ചറെ അവന്റെ കാര്യത്തിൽ നമ്മളാകെ സംശയിച്ചിരുന്നു,,, എന്റെ പൊന്നു പത്താം തരം‌വരെ സ്ക്കൂളിൽ പോകുമോ എന്ന്‌പോലും പേടിച്ചിരുന്നു”
സന്തോഷം സഹിക്കവയ്യാതെ ആ പിതാവ് വിശേഷങ്ങൾ പറയുകയാണ്; ഞാനും അവരുടെ സന്തോഷത്തിൽ പങ്ക് ചേർന്നു. എന്റെ അദ്ധ്യാപകജീവിതത്തിൽ ആഹ്ലാദം അനുഭവിച്ച വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരുന്നു അത്.
*****************************************************
:ചോക്കുപൊടിയിൽ വന്നത്:-